കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ താമസം ആരംഭിക്കുന്നതിന് മുന്നോടിയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഏപ്രിൽ 25 മുതൽ 30 വരെ, ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് തൃക്കൈപ്പറ്റയിലെ പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും പ്രവേശനം അനുവദിക്കില്ലെന്ന് പുനരധിവാസ ഉപസമിതി അറിയിച്ചു. മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് ആണ് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയത്.
വിദ്യാർത്ഥികളുടെ പരീക്ഷകളും പൊതുതെരഞ്ഞെടുപ്പും പരിഗണിച്ച്, ഈ സമയമാണ് ദുരന്തബാധിതർ വീടുകളിൽ കയറിത്താമസിക്കാൻ തെരഞ്ഞെടുത്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായതിനാൽ അനാവശ്യമായ ജനത്തിരക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണെന്ന് അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 27ന് 51 കുടുംബങ്ങൾ ഒരുമിച്ച് പുതിയ വീടുകളിൽ കയറിത്താമസിക്കും.
മേപ്പാടി പഞ്ചായത്തിലെ മുട്ടിൽ-മേപ്പാടി സംസ്ഥാനപാതയ്ക്ക് സമീപമുള്ള തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്താണ് പദ്ധതി നടപ്പാക്കിയത്. മൂന്ന് ബെഡ്റൂമുകളുള്ള 1050 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകളും ഫർണീച്ചറും ഉൾപ്പെടെ ഗുണഭോക്താക്കൾക്ക് നൽകി.
കൂടാതെ, കമ്യൂണിറ്റി ഹാൾ, പാർക്ക് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 54 വീടുകളുടെ നിർമ്മാണവും പുരോഗമിക്കുന്നു.
വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫെബ്രുവരി 28ന് 51 വീടുകളുടെ താക്കോൽ കൈമാറിയിരുന്നു.
