*കുറ്റ്യാടി പുഴയിൽ ദാരുണ അപകടം; അമ്മയ്ക്കും മകനും ജീവൻ നഷ്ടമായി*
കുറ്റ്യാടിയിൽ പുഴയിൽ വീണ് അമ്മയും മകനും മരണപ്പെട്ടു. വൈകിട്ട് പുഴയിൽ തുണി അലക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്.
കാൽവഴുതി പുഴയിലേക്ക് വീണ ഏഴ് വയസ്സുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ശക്തമായ ഒഴുക്കിൽപ്പെട്ടത്. പാലേരി സ്വദേശിയായ തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ ഭാര്യയും ഫാർമസിസ്റ്റുമായ രമ്യ (35) ആണ് മരിച്ചത്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആദ്യം രമ്യയുടെ മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഏഴ് വയസ്സുകാരനായ മകന്റെ മൃതദേഹവും കണ്ടെത്തി.
തുണി അലക്കുന്നതിനിടെയാണ് കുട്ടി പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ അമ്മ പുഴയിലേക്ക് ചാടിയെങ്കിലും ഇരുവരും അടിയൊഴുക്കിൽ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കുറ്റിയാടി ജനകീയ ദുരന്ത നിവാരണ സേനയും ചേലക്കാട് നിന്നും പേരാമ്പ്രയിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സ് യുണിറ്റുകളും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്.
